എരുമപ്പെട്ടി: രണ്ടാം തുടർഭരണം നടത്തുന്ന എരുമപ്പെട്ടി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി ലോക്കൽ പർച്ചേസുകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തുന്നതായി പ്രതിപക്ഷമായ കോൺഗ്രസ് മെമ്പർമാർ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകുമെന്ന് മെമ്പർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2025 ഡിസംബർ മുതൽ 2026 മാർച്ച് മാസം വരെയുള്ള കാലയളവിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്. മുൻ പ്രസിഡൻ്റ് എസ്.ബസന്ത്ലാലും നിലവിലെ പ്രസിഡൻ്റ് ബിന്ദു ഗിരീഷും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് ക്രമക്കേട് നടത്തുന്നത്. പ്രോഗ്രാമുകളുടെ ഫ്ലക്സ് നോട്ടീസ് ഉൾപ്പെടെയുള്ള പ്രിന്റിംഗ് വർക്കുകളിൽ സാധാരണ തുകയേക്കാൾ അധിക തുക ബില്ലുകളിൽ രേഖപ്പെടുത്തി 65,000 രൂപയോളം തട്ടിയെടുത്തു.
പഞ്ചായത്ത് പരിപാടികളിൽ സ്വകാര്യ സ്ഥാപനത്തെ ഉപയോഗപ്പെടുത്തി സ്റ്റേജ്, കസേരകൾ, സൗണ്ട് സിസ്റ്റം എന്നിവ വാടകയ്ക്ക് എടുത്തു എന്ന് കാണിച്ചും ബില്ലുകളിൽ ഇരട്ടി തുകകൾ രേഖപ്പെടുത്തിയും 1,30,000 രൂപയോളം തട്ടിയെടുത്തിട്ടുണ്ട് എന്നും കോൺഗ്രസ് ആരോപിച്ചു . വൈസ് പ്രസിഡൻ്റും ധനകാര്യ സ്റ്റാൻഡിങ് ചെയർമാനുമായ കമ്മിറ്റി ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു.
എന്നാൽ ഭരണസമിതി ഈ തീരുമാനത്തെ മറികടന്ന് കോൺഗ്രസ് മെമ്പർമാരുടെ വിയോജിപ്പോടെ ബില്ലുകൾ പാസാക്കി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്തും ഇത്തരത്തിലുള്ള അഴിമതിയും ക്രമക്കേടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി വരികയാണെന്നും കോൺഗ്രസ് മെമ്പർമാർ പറഞ്ഞു.
എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എൻ.കെ.കബീർ, മെമ്പർമാരായ മീന ശലമോൻ, ഫ്രിജോ വടക്കൂട്ട്, റിജി ജോർജ്, എം.ബി വിജീഷ് എന്നിവർ പങ്കെടുത്തു.