വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ ചെറുക്കുന്ന് ഹരിജൻ നഗറിലെ കടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. മൊബൈൽ ഫോൺ ടവ്വർ നിർമ്മാണത്തിന് വലിയ കുഴിയെടുത്തതാണ് ആശങ്കയ്ക്ക് കാരണം. രണ്ട് കുടിവെള്ള ടാങ്കുകളും തകർച്ചാ ഭീഷണിയിലാണ്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് 24 കുടുംബങ്ങൾ താമസിക്കുന്ന ചെറുക്കുന്ന് ഹരിജൻ നഗർ സ്ഥിതി ചെയ്യുന്നത്. ഇതിന് മുകളിലുള്ള കുന്നിടിച്ചാണ് മൊബൈൽ ഫോൺ ടവർ നിർമ്മാണത്തിനായി വലിയ കുഴി എടുത്തിട്ടുള്ളത്. മണ്ണൊലിപ്പ് സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് വലിയതോതിലുള്ള മണ്ണെടുപ്പും ആഴത്തിൽ കുഴിയെടുത്തിട്ടുള്ളതും പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
മൂന്നാം വാർഡിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി 50 വർഷം മുമ്പ് നിർമ്മിച്ച വലിയ ടാങ്കും രണ്ട് മൂന്ന് നാല് വാർഡുകളിലേക്ക് പഞ്ചായത്ത് ജലവിതരണത്തിനായി സ്ഥാപിച്ച ടാങ്കും മണ്ണെടുത്തതിനെ തുടർന്ന് അപകട ഭീഷണി നേരിടുകയാണ്. കുടിവെള്ള ടാങ്കുകളോട് ചേർന്നാണ് മണ്ണെടുത്ത് വലിയ കുഴി ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് വാർഡ് മെമ്പർ ശ്രീമതി ജനാർദ്ധനൻ പറഞ്ഞു.
പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾ കുഴി മണ്ണിട്ട് നികത്തുവാനാണ് പ്രസിഡന്റ് നിർദേശം നൽകിയതെന്നും ഇതിന് ശ്രമിച്ചപ്പോൾ സ്ഥലം ഉടമയുടെ പരാതി പ്രകാരം പൊലിസ് വന്ന് തടഞ്ഞെന്നും വാർഡ് മെമ്പർ പറഞ്ഞു. ടവർ നിർമ്മാണത്തിനായി എടുത്ത കുഴി മണ്ണിട്ട് നികത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രദേശവാസികളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പൊലിസ് അറിയിച്ചിട്ടുണ്ട്.
പഞ്ചായത്തിലും ജില്ലാ കലക്ടർക്കും റവന്യൂ വകുപ്പിലും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ജില്ലാ കളക്ടറെ സമീപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.