വരവൂർ പഞ്ചായത്തിലെ തളി നടുവട്ടത്തുള്ള അറവ് മാംസ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി.എഫ് രംഗത്ത് എത്തി.
പ്ലാന്റിന് അനുമതി നൽകിയ എൽ. ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എം എൽ.എയും ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
2021ൽ കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയാണ് ജനങ്ങളുടെ പ്രതിഷേധത്തെയും പ്രതിപക്ഷ മെമ്പർമാരുടെ എതിർപ്പിനെയും അവഗണിച്ച് അറവു മാലിന്യ സംസ്കരണ പ്ലാന്റ് അനുമതി നൽകിയത്. പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. ജനങ്ങളുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണ്. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ അസഹനീയമായ ദുർഗന്ധമുയരുകയും ശ്വാസതടസ്സം ചൊറിച്ചിൽ ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു.
പരാതികൾ നൽകിയിട്ടും പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും പഞ്ചായത്തുൾപ്പടെയുളള ഭരണസംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും പ്ലാന്റ് ഉടമയ്ക്ക് അനുകൂലമായി നിലപാടാണ് സ്വീകരിച്ചത്. സ്ഥലം എം.എൽ.എയായ യു.ആർ.പ്രദീപ്
സ്ഥലം സന്ദർശിക്കുവാനോ പ്ലാന്റിനെതിരെ പ്രതികരിക്കുവാനോ നിയമസഭയിൽ വിഷമം ഉന്നയിക്കുവാനോ ഇതുവരെയും തയ്യാറായിട്ടില്ല.
ഭരണം മാറിയപ്പോൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി എന്ന് എം.എൽ.എ മാധ്യമങ്ങൾക്ക് വാർത്ത നൽകിയത് രാഷ്ട്രീയമായി ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ്. യു.ഡി.എഫ് നേതൃത്വം ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് നിവേദനം നൽകിയിട്ടുണ്ടെന്നും അനുഭാവപൂർവ്വമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും നേതാക്കൾ പറഞ്ഞു.
ജനങ്ങൾക്ക് ദുരിതമായി മാറിയ അറവുമാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെയ്ക്കുവാൻ പഞ്ചായത്ത് എത്രയും പെട്ടെന്ന് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും, തുടർനടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
എരുമപ്പെട്ടി പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് വരവൂർ മണ്ഡലം ചെയർമാൻ എം. വീരചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫ, പഞ്ചായത്ത് മെമ്പർമാരായ പി.വി ബാപ്പുട്ടി, ബീവാത്തു കുട്ടി, സെറീന, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻ്റ് ടി.എം. അയ്യൂബ്, പി.എസ് രാജൻ, ബഷീർ പാറപ്പുറം എന്നിവർ പങ്കെടുത്തു.