തനിച്ചു താമസിച്ചിരുന്ന ചിറ്റിശ്ശേരി മടവാക്കര പൊലിയേടത്തുപറമ്പിൽ വീട്ടിൽ കൃഷ്ണൻ (89) എന്നയാളെയാണ് 21-ാം തിയ്യതി രാവിലെ 10 മണിയോടെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത പറമ്പിൽ താമസിക്കുന്ന ഇളയമകനായ രാധാകൃഷ്ണൻ (54) ആണ് അറസ്റ്റിലായത്.
ചെങ്ങാലൂരിലുള്ള മൂത്ത മകൻ മുരളീധരൻ, പിതാവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മടവാക്കരയിലുള്ള വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് പുതുക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണെന്നും ഇതൊരു കൊലപാതകമാണെന്നും വ്യക്തമായത്.
അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി രാധാകൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞത്. സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറമ്പിലാണ് രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കൃഷ്ണന് ജീവനാംശമായി മൂവായിരം രൂപ നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നു.
എന്നാൽ ഈ തുക നൽകാൻ രാധാകൃഷ്ണൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം രാധാകൃഷ്ണന്റ ഭൂമി അറ്റാച്ച് ചെയ്തിരുന്നു. ഈ സംഭവമാണ് പിതാവിനോടുള്ള വൈരാഗ്യത്തിനുള്ള കാരണം. സംഭവദിവസം രാവിലെ പത്രവിതരണത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രാധാകൃഷ്ണൻ, വീടിന്റെ മുകൾ നിലയിലൂടെ അകത്തുകടന്ന് കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു. പ്രതിയുമായി തെളിവെടുപ്പ് നടത്തി പ്രതിയുടെ വീട്ടിൽ നിന്നും കൃത്യം നടത്താൻ ഉപയോഗിച്ച ചോരപുരണ്ട ചുറ്റിക കണ്ടെടുത്തു.
പുതുക്കാട് പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ ആദംഖാൻ, എസ്.ഐ മഹേഷ് സി.എം, എസ്.ഐ പാട്രിക് പി.വി, ജി.എ.എസ്.ഐ സുഭാഷ് ലാൽ പി.വി, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ജി.എസ്.ഐ വെൽസ് കെ.തോമസ്, ഡാൻസാഫ് ടീമിലെ ജി.എസ്.ഐ മാരായ സതീശൻ എം, മൂസ പി.എം, ജി.എ.എസ്.ഐ മാരായ ബിനു എം.ജെ, റെജി എ.യു, ജി.എസ്.സി.പി.ഒ അരുൺ പി.എ, സി.പി.ഒ മാരായ ഫൈസൽ എം.യു, സജീഷ് കുമാർ, ജിന്റോ കെ.പി എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.