പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ചിറമനേങ്ങാട് കുടക്കല്ല് പറമ്പിന്റെ പരിപാലനം മാസങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് പരാതി. ഒട്ടനവധി വിനോദ സഞ്ചാരികളും പുരാവസ്തു പഠന വിദ്യാർഥികളും സന്ദർശിക്കുന്ന സ്ഥലമാണ് കുടക്കല്ല് പറമ്പ്.
ജില്ലയിലെ പ്രധാന പുരാവസ്തു വിനോദ സഞ്ചാരങ്ങളിലൊന്നാണ് ചിറമനേങ്ങാട് കുടക്കല്ല് പറമ്പ്. ഇവിടെ മാസങ്ങളായി ഗാർഡനിംഗ് ഉൾപ്പെടെയുള്ള പരിപാലനം മുടങ്ങിയതായി നാട്ടുകാരും സന്ദർശകരും ആരോപിക്കുന്നു. വെള്ളം ന്നനയില്ലാത്തതിനാൽ പുല്ലുകളും ചെടികളും ഉണങ്ങിയ അവസ്ഥയിലാണ്.
പുല്ലുകളും ചെടികളും മരങ്ങളും വെട്ടി വൃത്തിയാക്കുന്നില്ലെന്നും പരാതിയുണ്ട്. പരിപാലത്തിനായി രണ്ട് മാസം മുൻപ് ടെൻഡർ എടുത്ത കമ്പനി പിന്നീട് കുടക്കല്ലിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട് . 4000 വർഷങ്ങൾക്കു മുമ്പ് അന്നു മരണപ്പെട്ട ഉന്നതകുലജാതരെ മൺകുടം എന്ന് നാം വിളിക്കുന്ന നന്നങ്ങാടിയിലാണ് അടക്കം ചെയ്തിരുന്നത്.
അതിനുമുകളിൽ മണ്ണിട്ട് നികത്തി അടയാളസൂചകമായി ഉയരമുള്ള വെട്ടുകല്ലുകൾ കുത്തനെ നിർത്തി അതിന് മുകളിൽ ചെത്തി മിനുക്കിയ കുടപോലുളള കല്ലുകൾ വെച്ചാണ് കുടക്കല്ലുകൾ നിർമ്മിച്ചിട്ടുള്ളത്. ഈ പറമ്പിൽ മാത്രം 69 കുടക്കല്ലുകൾ നിലവിലുണ്ടെങ്കിലും അതിൽ ഇപ്പോൾ പൂർണ രൂപത്തിൽ നിലനിൽക്കുന്നത് മൂന്നോ നാലോ കുടക്കല്ലുകൾ മാത്രമാണ്.
ഇതുകൂടാതെ തൊപ്പികല്ലുകൾ, കൽവൃത്തങ്ങൾ, മോഡിക്കല്ലുകൾ എന്നിവയ്ക്കടിയിലും മനുഷ്യരെ അടക്കം ചെയ്തിട്ടുണ്ട്. കേന്ദ്രപുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ഈ പറമ്പ് ചുറ്റുഭാഗവും കമ്പിവേലി കെട്ടി ഭദ്രമാക്കിയിട്ടുണ്ടെങ്കിലും പറമ്പിനകത്ത് തെരുവ് നായ ശല്യമുള്ളതായും നാട്ടുകാർ പറയുന്നു.