വെള്ളറക്കാട് ആദൂരിൽ സ്കൂട്ടർ യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിച്ച് പണം കവർന്ന പ്രതികളെ എരുമപ്പെട്ടി പോലീസ് പിടികൂടി. എയ്യാൽ സ്വദേശികളായ കറുപ്പും വീട്ടിൽ മുഷ്താഖ് (26), തെസരിഫ് (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 27-ാം തിയ്യതി വൈകീട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദൂർ കള്ള് ഷാപ്പിന് മുന്നിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനായി നിന്നിരുന്ന ആദൂർ സ്വദേശി കറുപ്പം വീട്ടിൽ സുധീർ (47) നെയാണ് പ്രതികൾ ആക്രമിച്ച് പണം കവർന്നത്.
വഴിയിൽ തടഞ്ഞ് നിർത്തി സ്കൂട്ടറിൻ്റെ ചാവി ഊരിയെടുക്കുകയും ചോദ്യം ചെയ്ത സുധീറിനെ ഇടിക്കട്ട പോലുള്ള ആയുധം വെച്ച് തലയിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. തുടർന്ന് ചാവി ഉപയോഗിച്ച് സ്കൂട്ടറിൻ്റെ സീറ്റിനടിയിലെ ബോക്സിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത് കൊണ്ടുപോയെന്നാണ് കേസ്.
ഇന്ന് ഉച്ചയ്ക്കാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.എരുമപ്പെട്ടി ഇൻസ്പെക്ടർ സി.വി ലൈജുമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജസ്റ്റിൻ വർഗീസ്, രതീഷ്, സുഭാഷ്, സതീഷ് കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.