ആർത്താറ്റ് സ്വദേശിയായ മണികണ്ഠന്റെ ഭാര്യ സിന്ധു തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് കൊല്ലപ്പെടുന്നത്. മണികണ്ഠൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ സമയത്തായിരുന്നു കൊലപാതകം.സമീപത്തെ വീട്ടുകാർ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു.തുടർന്ന് ഭർത്താവ് എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.
കറുത്ത ടീ ഷർട്ട് ധരിച്ച ഒരാൾ ഇവിടെ നിന്നും കൊലപാതക ശേഷം രക്ഷപ്പെട്ടു എന്നത് അപ്പോഴേക്കും പെട്ടെന്ന് പ്രചരിക്കുകയും ചെയ്തു.ഇവരുടെ വീടിനു പുറകിലെ പാടം വഴി രക്ഷപ്പെട്ട പ്രതി ചീരംകുളം അമ്പലത്തിനടുത്ത് പാടത്തെ തോട്ടിലിറങ്ങി കുളിക്കുകയും വസ്ത്രത്തിൽ ഉണ്ടായിരുന്ന രക്തം കഴുകി കളയുകയും ചെയ്തിരുന്നു.
ആഭരണങ്ങളുടെ രക്തക്കറകളും നീക്കി. തുടർന്ന് നനഞ്ഞ വസ്ത്രങ്ങൾ ധരിച്ച് റോഡിലൂടെ ഇയാൾ നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ആനായ്ക്കലിലെ യുവാക്കൾ സംശയം തോന്നി ഇയാളെ തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.കയ്യിലുണ്ടായിരുന്ന കവറിൽ നിന്ന് കവർന്ന വള താഴെ വീഴുകയും ചെയ്തു. ഇതോടെ നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തുകയും പ്രതിയെ കൈമാറുകയും ചെയ്തു.
മരിച്ച സിന്ധുവിന്റെ അനിയത്തിയുടെ ഭർത്താവാണ് മുതുവറ സ്വദേശിയായ കണ്ണൻ .ഇയാൾ വെൽഡിങ് തൊഴിലാളിയാണ്. സിന്ധുവിന്റെ വീട് മുതുവറയിലാണ്. കുറച്ച് സൗകര്യത്തിൽ ജീവിക്കുന്ന സിന്ധുവിനെ കൊലപ്പെടുത്തി സ്വർണ്ണം കവരുകയെന്ന കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ് ഇയാൾ എത്തിയത് എന്ന് കരുതുന്നു.
കൊലപാതകത്തിന് വലിയ കത്തി വാങ്ങി കരുതിയാണ് ഇയാൾ എത്തിയിരുന്നത്..എന്തായാലും കൊലപാതകം നടന്ന ഒന്നരമണിക്കൂറിനുള്ളിൽ തന്നെ പ്രതി പിടിയിലായതിന്റെ വലിയ ആശ്വാസത്തിലാണ് പോലീസ് .
.മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ചൊവ്വാഴ്ച രാവിലെ മാത്രമേ മാറ്റുകയുള്ളൂ.. കുന്നംകുളം എസിപി സന്തോഷ്,എസ് എച്ച് ഒ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ട്. മണികണ്ഠനും സിന്ധുവിനും രണ്ട് മക്കളാണ്.
ആര്യ ലക്ഷ്മി, ആദർശ്